ക്ലാസ് മുറികളിലെ അധിക്ഷേപം: ട്രോമയും വിദ്യാര്‍ത്ഥികളുടെ ഭാവിയും

Consultant Psychologist and International Master Life Coach

വിദ്യാലയം എന്നത് കുട്ടികളുടെ അറിവും വ്യക്തിത്വവും വളരുന്ന സുരക്ഷിത ഇടമാകണം. പക്ഷേ ചിലപ്പോള്‍ ക്ലാസ് മുറികളില്‍ നടക്കുന്ന വാക്കാലുള്ള അധിക്ഷേപം, പരിഹാസം, അപമാനം, താരതമ്യം, ഭീഷണി, കൂട്ടുകാരുടെ പീഡനം എന്നിവ കുട്ടികളുടെ മനസ്സില്‍ ആഴത്തിലുള്ള മുറിവുകള്‍ സൃഷ്ടിക്കുന്നു. പലര്‍ക്കും ഇത് ചെറിയ കാര്യമായി തോന്നാമെങ്കിലും, കുട്ടികളുടെ മാനസികാരോഗ്യത്തെയും പഠനജീവിതത്തെയും ഭാവിയെയും ബാധിക്കുന്ന ഗൗരവമുള്ള പ്രശ്‌നമാണിത്.

അധ്യാപകരില്‍ നിന്നോ സഹപാഠികളില്‍ നിന്നോ വരുന്ന അധിക്ഷേപം പല രൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. ”നിനക്കൊന്നും പഠിക്കാന്‍ പറ്റില്ല”, ”നീ ഒന്നിനും കൊള്ളില്ല”, ”മറ്റുള്ളവരെ നോക്ക്” എന്നിങ്ങനെ പറയുന്ന വാക്കുകള്‍ കുട്ടിയുടെ ആത്മവിശ്വാസം തകര്‍ക്കും. ചിലപ്പോള്‍ ശരീരഘടന, നിറം, ഭാഷ, സാമ്പത്തികസ്ഥിതി, പഠനക്ഷമത, പെരുമാറ്റം തുടങ്ങിയ കാര്യങ്ങള്‍ പരിഹസിക്കപ്പെടുന്നു. ഇത് കുട്ടിയെ ഒറ്റപ്പെടലിലേക്കും നാണക്കേടിലേക്കും തള്ളിവിടുന്നു.

ഇത്തരം അനുഭവങ്ങള്‍ പലപ്പോഴും ട്രോമയായി മാറുന്നു. ക്ലാസില്‍ സംസാരിക്കാന്‍ ഭയം, തെറ്റ് ചെയ്യുമോ എന്ന ആശങ്ക, അധ്യാപകനെ കാണുമ്പോള്‍ സമ്മര്‍ദ്ദം, സ്‌കൂളിലേക്കുപോകാന്‍ മടി, പരീക്ഷയെക്കുറിച്ചുള്ള അമിതഭയം എന്നിവ അതിന്റെ ലക്ഷണങ്ങളാകാം. ചില കുട്ടികള്‍ മിണ്ടാതെയും ചിലര്‍ പ്രകോപിതരായും മാറും. ചിലര്‍ പഠനത്തില്‍ പിന്നോട്ടുപോകുകയും ചിലര്‍ സുഹൃത്തുക്കളില്‍ നിന്നും അകന്നു നില്‍ക്കുകയും ചെയ്യും.

ഇത് മാനസികാരോഗ്യത്തെ ബാധിക്കുന്നതിനു പുറമെ സാമൂഹിക പ്രശ്നങ്ങളും ഉണ്ടാക്കുന്നു. അധിക്ഷേപം നേരിടുന്ന കുട്ടി പിന്നീട് മറ്റുള്ളവരോടും കടുപ്പമായി പെരുമാറാന്‍ സാധ്യതയുണ്ട്. ചിലര്‍ സ്വയം കുറ്റപ്പെടുത്തുന്ന സ്വഭാവത്തിലേക്ക് മാറും. ചിലര്‍ക്ക് ആത്മവിശ്വാസക്കുറവ് കാരണം സ്വന്തം കഴിവുകള്‍ പ്രകടിപ്പിക്കാനാവാതെ പോകും. ഇതോടെ അവരുടെ ഭാവിയിലെ അവസരങ്ങളും ചുരുങ്ങാം.

ഈ പ്രശ്‌നം പരിഹരിക്കാന്‍ ആദ്യം വേണ്ടത് കരുണയുള്ള ക്ലാസ് മുറി സംസ്‌കാരമാണ്. അധ്യാപകര്‍ ഓരോ കുട്ടിയെയും ബഹുമാനത്തോടെ കാണണം. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അപമാനിക്കാതെ മാര്‍ഗനിര്‍ദേശം നല്‍കണം. കൂട്ടുകാരെ പരിഹസിക്കുന്ന പ്രവണതകള്‍ സ്‌കൂള്‍ തലത്തില്‍ തന്നെ തടയണം. പരാതികള്‍ തുറന്നു പറയാനുള്ള സുരക്ഷിത സംവിധാനവും വേണം. മാതാപിതാക്കളും കുട്ടിയുടെ പെരുമാറ്റത്തിലുള്ള മാറ്റങ്ങള്‍ ശ്രദ്ധിച്ച് ആവശ്യമായ പിന്തുണ നല്‍കണം.

  1. അധ്യാപക പരിശീലനം: ട്രോമ-ഇന്‍ഫോമ്ഡ് ടീച്ചിങ് (ൃേമൗാമശിളീൃാലറ ലേമരവശിഴ) പാഠ്യക്രമത്തില്‍ ഉള്‍പ്പെടുത്തുക. പോസിറ്റീവ് ഡിസിപ്ലിന്‍ രീതികള്‍ പഠിപ്പിക്കുക.
  2. സ്‌കൂള്‍ കൗണ്‍സലിങ്: ഓരോ സ്‌കൂളിലും മാനസികാരോഗ്യ വിദഗ്ധരെ നിയമിക്കുക. കുട്ടികള്‍ക്ക് സുരക്ഷിതമായി തുറന്നു സംസാരിക്കാന്‍ സാധിക്കുന്ന സംവിധാനം.
  3. നയപരമായ മാറ്റങ്ങള്‍: ശാരീരിക-വൈകാരിക അധിക്ഷേപം നിരോധിക്കുന്ന കര്‍ശന നിയമങ്ങള്‍. റൈറ്റ് ടു എജ്യൂക്കേഷന്‍ ആക്ട് (ഞഠഋ) കൂടുതല്‍ കര്‍ശനമായി നടപ്പാക്കുക.
  4. രക്ഷിതാക്കളുടെ പങ്ക്: കുട്ടികളുടെ പരാതികള്‍ ഗൗരവമായി കേള്‍ക്കുക.
  5. അവബോധ ക്യാംപയിനുകള്‍: മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ വഴി സമൂഹത്തെ ബോധവത്കരിക്കുക.

കുട്ടികളുടെ മനസ്സ് അതീവ സൂക്ഷ്മമാണ്. ഒരു നല്ല വാക്ക് അവരെ ഉയര്‍ത്തുകയും ഒരു മോശം വാക്ക് അവരെ തകര്‍ക്കുകയും ചെയ്യാം. അതിനാല്‍ ക്ലാസ് മുറി ഭയത്തിന്റെ ഇടമല്ല, വിശ്വാസത്തിന്റെ ഇടമാകണം. അധിക്ഷേപമില്ലാത്ത പഠനാന്തരീക്ഷം സൃഷ്ടിക്കുമ്പോഴേ ആരോഗ്യകരമായ ഒരു തലമുറയെ വളര്‍ത്താന്‍ നമുക്ക് കഴിയൂ.

Similar Posts

Leave a Reply

Your email address will not be published. Required fields are marked *